2013, സെപ്റ്റംബർ 15, ഞായറാഴ്‌ച

സ്റ്റേവയർ



അംഗീകാരങ്ങൾ, ചെറുതും വലുതും , പലപ്പോഴും സ്റ്റേവയർ പോലെയാണ്; നല്ല കാലത്ത് സമൂഹത്തിന്റെ മുന്നിൽ തല ഉയർന്നു തന്നെ നിൽക്കാൻ പല കോണുകളിലേക്കായി അത് വലിച്ചു കെട്ടിയിരിക്കുന്നു. ഏറെക്കുറെ സ്ഥായിയായ ആ നിൽപ്പിൽ കാലം വരുത്തുന്ന കാതലായ മാറ്റങ്ങൾ പലപ്പോഴും പുറം ലോകമറിയില്ല.

എന്നെങ്കിലുമൊരിക്കൽ തല കുനിക്കേണ്ട അവസ്ഥ വരുമ്പോൾ ഈ സ്റ്റേവയർ പ്രതികൂലമാകും. ജീർണിച്ചു തുടങ്ങുമ്പോൾ വലിച്ചു കെട്ടിയ ഭാഗങ്ങൾ പതിയെ അടരാൻ തുടങ്ങും. അത് മനസിലാക്കാൻ നമ്മൾപലപ്പോഴും വൈകും. അത് മനസിലാക്കി, സ്റ്റേവയറുകൾ എല്ലാം അഴിച്ചു വരുമ്പോഴേക്കും സമയം എത്തിപ്പിടിക്കാനാവാത്തത്ര ദൂരം പോയ്ക്കഴിഞ്ഞിരിക്കും.

 അംഗീകാരങ്ങൾ - പുരസ്കാരങ്ങൾ എന്ന ചെറിയ അർത്ഥത്തിലേക്ക് അതിനെ ഒതുക്കരുതെന്നു അപേക്ഷ.


2013, സെപ്റ്റംബർ 8, ഞായറാഴ്‌ച

ഇതേ ലിമിറ്റെഡാ ...


കഥാനായകൻ : ഡോ , കുറെ നേരമായല്ലോ ഇവിടെ കിടക്കാൻ തുടങ്ങിയിട്ട്?  ഇതിവിടുന്നു എപ്പോഴാ എന്ന് അനങ്ങുക?

കണ്ടക്ടർ : ഒന്നടങ്ങു ചേട്ടാ , പഞ്ചിംഗ് ടൈം ആയിട്ടില്ല.

കഥാനായകൻ : ആളുകൾക്ക് പോയിട്ടു വേറെ പണി ഒള്ളതാ .. ഇവന്മാരുടെ .ഒരു ..

( അഞ്ചു മിനിട്ടിനു ശേഷം )

കഥാനായകന്റെ മൊബൈൽ റിംഗ് ചെയുന്നു

ങാ ഡാ , ഞാൻ ദാ എത്തി , നീയൊരു 10 മിനിറ്റ് ക്ഷമി ..

മറുതല : എങ്ങനാ വരുന്നേ? താനെവിടെ എത്തിയിപ്പൊ?

കഥാനായകൻ : ഞാൻ ദേ ___ മുക്ക് കഴിഞ്ഞു

മറുതല: കോപ്പ് , എന്നിട്ടാണോ 10 മിനിറ്റ്? താനിവിടെ എത്തുമ്പോ 20 മിനിറ്റ് എന്തായാലും ആകും ഞാൻ ഇറങ്ങുവാ

കഥാനായകൻ : ഒന്ന് പോടാപ്പാ , ഞാൻ നമ്മടെ സ്ഥിരം ബസ്സിലല്ല, ഇത് മറ്റേ ഗ്രൂപ്പാ, ഇത് പുലി അല്ലേ പുലി, ഇതേ ലിമിറ്റെഡാ .... ഇവന്മാരു 10 മിനിറ്റിൽ അവിടെ എത്തിക്കും...

മൊബൈൽ ഓഫ്‌ ആക്കി പോക്കറ്റിൽ ഇടുന്നു  .. ബസ്‌ അടുത്ത സ്റ്റോപ്പിൽ നിരത്താൻ വേഗത കുറയ്ക്കുന്നു

കഥാനായകൻ : (ആരോടെന്നില്ലാതെ  ഓ നശൂലങ്ങൽ ഇപ്പൊ എല്ലാം കൂടി ഇതിനകത്തോട്ട് കേറി വരും , ബാഗും സഞ്ചീം ഒച്ചേം ബഹളോം , മനുഷ്യനു സ്വസ്ഥത തരില്ല. ഇവനൊക്കെ സ്കൂൾ ബസ്സിൽ പൊയ്ക്കൂടെ? വെറുതെ മനുഷ്യനെ മെനക്കെടുത്താൻ .. വല്ല ലേഡീസ് കൊളേജോ മറ്റോ ആയിരുന്നെങ്കിൽ നമുക്ക് വല്ല ഗുണമുണ്ടായേനെ ..
 
ബസ്‌ പ്രയാണം തുടരുന്നു
 
(രംഗപടം മാറുന്നു - ഉയർന്ന പുകയ്ക്കം പൊടിക്കും ഇടയിൽ കുറെ പേർ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു, ബാക്ക്ഗ്രൗണ്ടിൽ ആംബുലൻസ് ശബ്ദം , അവ്യക്തമായ നിലവിളികൾ)

" ഞാൻ ഇപ്പോൾ നിൽക്കുന്നത് അപകടം നടന്ന ബസ്സിൽ നിന്നും ഏതാനും മീറ്ററുകൾ അകലെ മാത്രമാണ് , കൃത്യമായി എന്താണ് സംഭവിച്ചതെന്നു ഇനിയും വ്യക്തമല്ല , എങ്കിലും ബസ്സിന്റെ അമിതവേഗം തന്നെയാണ് കാരണം എന്ന് നാട്ടുകാർ ആരോപിക്കുന്നു.  ഇപ്പോൾ എന്റെയൊപ്പം അപകടത്തിൽപ്പെട്ട ബസ്സിൽ യാത്ര ചെയ്തു  തൊട്ടു മുൻപിലെ ബസ്‌ സ്റ്റോപ്പിൽ ഇറങ്ങിയ ഒരു യാത്രക്കാരൻ ഉണ്ട്

പറയൂ , സത്യത്തിൽ എന്താണ് സംഭവിച്ചത്? "

കഥാനായകൻ :  സത്യത്തിൽ ഈ ബസ്‌ ഡ്രൈവർമാരുടെ മത്സരഓട്ടവും അമിത വേഗവും തന്നെയാണ് അപകടം ഉണ്ടാക്കിയതെന്ന് പറയാം , ഞാൻ ബസ്സിൽ കയറിയപ്പോൾ മുതൽ അലക്ഷ്യമായ ഡ്രൈവിംഗ് ആണ്
കാണുന്നത് , ബസ്‌ ചില സ്റ്റോപ്പിൽ നിർത്താറില്ല , സ്കൂൾ വിദ്യാർത്ഥികളെ പലപ്പോഴും ഇവർ ബസ്സിൽ കയറ്റാറില്ല. ഇവരുടെ ഈ തോന്നിവാസങ്ങൾ ചോദ്യം ചെയ്യാൻ ആളില്ല എന്ന അഹങ്കാരം ആണ് ഇത്തരം അപകടങ്ങള ഉണ്ടാക്കുന്നത് എന്നാണ് എനിക്ക് പറയാനുള്ളത്


" കൂടുതൽ ഗുരുതരമായ ആരോപണങ്ങൾ ആണ് യാത്രക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത് ; ഇതിനെതിരെ 
ഭരണകൂടത്തിന്റെ  ഭാഗത്ത് നിന്ന് എന്ത് നടപടി ഉണ്ടായി എന്നത് ഒരു ചോദ്യചിഹ്നമായി തന്നെ അവശേഷിക്കുന്നു എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ ; കൂടുതൽ വിശദാംശങ്ങളുമായി ഉടനെ തിരിച്ചു വരാം 

ക്യാമറാമാനോടൊപ്പം ഒരു മലയാളിചാനൽ റിപ്പോർട്ടർ "

--- ശുഭം ---
 
 ഹേയ് പേടിക്കേണ്ട , ഇതിലെ കഥാനായകൻ നിങ്ങളല്ല കേട്ടോ ..

2013, ഓഗസ്റ്റ് 4, ഞായറാഴ്‌ച

പരാദങ്ങൾ


കേരളത്തിലെ ചുരുക്കം ചില പ്രദേശങ്ങളിൽ ഒഴിച്ച് ബഹുഭൂരിഭാഗം പ്രദേശങ്ങൾക്കുമന്യമായ ഒന്നാണ് നല്ല റോഡുകൾ. വാഹനബാഹുല്യത്താൽ റോഡുകൾ ശ്വാസംമുട്ടുമ്പോൾ തദ്വാരാ ലഭിച്ച റോഡ്‌ നികുതി പണം വേണ്ട വിധം ഉപയോഗിക്കാത്തതിന്റെ ഫലമാണ് തകർന്ന റോഡുകൾ.

റോഡുകൾ തകരാനുള്ള പ്രധാനകാരണം നിർമാണത്തിലുള്ള വൈകൃതം ആണ്; അത് സാങ്കേതികമായ വൈദഗ്ദ്യക്കുറവോ  മേൽനോട്ടത്തിൽ വന്ന പിശകോ കൊണ്ടല്ലെന്ന് തന്നെ ഞാൻ വിശ്വസിക്കന്നു. തെറ്റില്ലാത്ത ഒരു ലാഭം , അത് ഏതു കച്ചവടക്കാരനെയും പോലെ PWD ജോലി ഏറ്റെടുത്ത കോണ്ട്രാക്ടറും അർഹിക്കുന്നു.  പക്ഷെ ആ ലാഭത്തിന്റെ അവിഹിതമായ പങ്കുപറ്റാൻ  ചിലർ സർക്കാർ ജീവനക്കാർ ശ്രമിക്കുന്നത് കൊണ്ടാവാം ആ കുറവു നികത്താൻ അസാന്മാർഗിക രീതികൾ പലരും കൈക്കൊള്ളുന്നത്.

സിനിമ നടൻ ജയസൂര്യ റോഡിലെ കുഴി നികത്താൻ ഇറങ്ങിയപ്പോൾ ഉണ്ടായ വിവാദത്തിന്റെ ചുവടു പിടിച്ചു പല സുഹൃത്തുക്കളും ചില സംഘടനകളും " ഇനി റോഡ്‌ പണിയുന്നത് ജനങ്ങളുടെ മേൽനോട്ടത്തിൽ മതി " എന്ന് പറഞ്ഞു കണ്ടു.  അവരോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ - ഈ പ്രവര്ത്തി കൊണ്ട് ഊർജ്ജനഷ്ടം ഒഴികെ മറ്റൊരു ഗുണവും ഞാൻ കാണുന്നില്ല. ഒരാളെ അയാളുടെ ജോലി സ്വതന്ത്രമായി ചെയ്യാൻ അനുവദിക്കണം എന്ന പക്ഷക്കാരനാണ് ഞാൻ ; അതിനൊരു മേൽനോട്ടക്കാരൻ എന്നത് മാനസികമായി അയാളോടുള്ള അവിശ്വാസ്യതയുടെ പ്രതീകമാണ്‌; ഇവിടെ യഥാർത്ഥ കുറ്റക്കാർ (അല്ലെങ്കിൽ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നവർ) നമ്മളിൽ ഒരുവനായി ഭാവിച്ചു, രഹസ്യമായി നമ്മുടെ രക്തമൂറ്റി കുടിച്ചു രസിക്കുമ്പോൾ , അവർ ചൂണ്ടിക്കാട്ടുന്ന വിജനമായ ഇരുണ്ട കോണിലേക്ക് കല്ലെറിഞ്ഞു സമാധാനപ്പെട്ടിരിക്കണോ നാം ?!

അഴിമതിയിൽ മുങ്ങിക്കുളിച്ച അനേകം ഭരണകർത്താക്കൾ നമുക്കുള്ളപ്പോൾ തന്നെ , ജനങ്ങളോടു കൂറുള്ള പലരും ഇവിടെയുണ്ടെന്ന വസ്തുത വിസ്മരിച്ചു കൂടാ.  മറ്റൊരു വിധത്തിൽ പറഞ്ഞാൽ സ്വാതന്ത്ര്യത്തിനു ശേഷമുള്ള എല്ലാ
ഭരണാധികാരികളും അഴിമതിക്കാർ ആണെന്ന് പറയാനാവില്ല. അങ്ങനെയിരിക്കെ ആപേക്ഷികമായി ഒരു ജനപ്രതിധിയുടെ പ്രവിശ്യ മെച്ചമാണ് എന്നതിനപ്പുറം  , ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള അത്യുത്തമമായ ഒരു ഭരണം കാഴ്ച വെയ്ക്കാൻ പലർക്കും കഴിയാതെ പോകുന്നു (മഹാബലി നാട് എന്ന സങ്കല്പം). പലപ്പോഴും ജനങ്ങളുടെ പ്രതികരണങ്ങൾ മതിലിനോടെന്ന പോലെ , അർത്ഥശൂന്യമായ , അബദ്ധജടിലങ്ങളായ 
നേരമ്പോക്കുകൾ ആകുന്നു.

എന്താണിതിനൊരു പോംവഴി? ആരാണ് യഥാർത്ഥത്തിൽ  നമ്മുടെ ശത്രു?

ഒറ്റവാക്കിൽ ഇതിനൊരുത്തരം അസാധ്യമാണ്.  ഒരുപാട് പ്രശ്നങ്ങളുണ്ട് നമുക്ക്; അതിലെ കുറ്റക്കാർ പലതും പലരാണ്.  ഭരണാധികാരികൾ എന്ന സ്ഥിരം പല്ലവിയിൽ നിന്ന് മാറിച്ചിന്തിക്കാനാണ് ഞാൻ ശ്രമിക്കുന്നത് ; കാരണം കാലാകാലങ്ങളായി പലരും മാറി വന്നിട്ടും ഒരിക്കൽ പോലും നാം സ്വപ്നം കാണുന്ന മാറ്റത്തിന്റെ നേർത്ത കിരണം പോലും ദൃശ്യമായില്ല. നമ്മൾ ഇരുളിൽ നില്ക്കുന്നൊരു ജനതയാണ് - നമ്മുടെ ശത്രുവും നമ്മുടെ കൂടെ ഈ ഇരുളിൽ എവിടെയോ ഉണ്ട് , പ്രകാശപൂർണമായ അങ്കത്തട്ടിലേക്ക് നാം കയറിച്ചെന്നാൽ മാത്രമേ നമ്മുടെ എതിരാളിയും മറനീക്കി വെളിച്ചത്ത് വരൂ. വെളിച്ചത്തെ ഭയന്ന് ഇരുളിൽ കഴിയുന്ന , ഇരുളിന്റെ മറവിൽ നമ്മെക്കൊല ചെയ്യുന്ന ശത്രുവിന്റെ ആ പേടി നമ്മൾ ചൂഷണം ചെയ്യണം.

നാം ഉടനടി ചെയ്യേണ്ട രണ്ടു കാര്യങ്ങൾ
  1. നമുക്കിടയിലുള്ള പരാദങ്ങളെ നാം തിരിച്ചറിയണം , അവയെ നിലക്ക് നിർത്തണം.
  2. നമ്മുടെ മടിശ്ശീലയിലുള്ള ദ്വാരങ്ങൾ എത്രയും വേഗം അടയ്ക്കണം - നികുതിപ്പണം ചോർന്നു പോകുന്നത് തടയാതെ ജനങ്ങളുടെ ചോരയൂറ്റി കൂടുതൽ നികുതി പിരിക്കുന്നത് മണ്ടത്തരമാണ്.
പരാദങ്ങളും അവ ഉണ്ടാകുന്ന പ്രശ്നങ്ങളും 

നമ്മുടെ ശോച്യാവസ്ഥയിൽ ഉള്ള റോഡുകൾ തന്നെ ഉദാഹരണം ആയി എടുക്കാം.  ഗുണമേന്മകുറഞ്ഞ നിർമാണം മൂലം തകരുന്ന റോഡുകൾ പോലെ തന്നെ പ്രശ്നമേറിയതാണ് മറ്റു ജോലികൾക്കായി നടത്തുന്ന റോഡ്‌ പൊളിക്കൽ. റോഡ്‌ പൊളിക്കൽ അനിവാര്യമായ ഒരു വസ്തുതയാണ് എന്നതിൽ ഇവിടെ തർക്കമില്ല ; എന്നാൽ റോഡ്‌ പൊളിക്കാൻ അനുവാദം കൊടുക്കുമ്പോൾ അത് പുനർനിർമ്മിക്കാൻ ഉള്ള തുകയും ആ അപേക്ഷകനിൽ നിന്ന് ഈടാക്കേണ്ടതാണ്. ഇന്ന് പല റോഡ്‌ പരിപാലനത്തിനും തുരംഗം വെയ്ക്കുന്നത് ധനക്കമ്മിയാണ്. ആ തുക സർക്കാർ ഖജനാവിലേക്ക് എത്തിക്കേണ്ട സർക്കാർ ഉദ്യോഗസ്തന്മാർ കാട്ടുന്ന അലംഭാവം എവിടെയും ചോദ്യം ചെയ്യപ്പെടുന്നില്ല.  ഇവർക്കെതിരെ ശക്തമായ നിയമനടപടി എടുത്താൽ ഈ ധനക്കമ്മി താനേ അപ്രത്യക്ഷമാകും.

സാമ്പത്തികച്ചോർച്ച
ഇവിടെ മറ്റൊരു ഉദാഹരണം നോക്കാം ; RTI , വിവരാവകാശ നിയമപ്രകാരം കുറച്ച് നാൾ മുൻപ് ദേവസ്വം ബോർഡിന് പത്തു രൂപ ഫീസ്‌ അടച്ചു ഞാൻ ഒരു അപേക്ഷ സമർപ്പിക്കുക ഉണ്ടായി.  നാളിതു വരെ മൂന്ന് മറുപടിയാണ് അതിനെനിക്കു കിട്ടിയത് , മൂന്നും വകുപ്പ്മേധാവി അതാതു വകുപ്പുകളിലേക്ക് എന്റെ ചോദ്യങ്ങൾ അയച്ചു കൊടുത്തതിന്റെ കോപ്പി. വിവരം ചോദിക്കുന്നവരെ ചോദ്യങ്ങളിൽ ഉള്ള പുരോഗതി അറിയിക്കുന്നത് നല്ലത് തന്നെ , പക്ഷെ തന്മൂലം ഉണ്ടാകുന്ന നഷ്ടം കൂടി നമ്മൾ പരിഗണിക്കണം.   മൂന്ന് മറുപടിക്കുമായി തപാൽ കവർ ഇനത്തിൽ മാത്രം 15 രൂപ ചെലവായി , പിന്നെ മറുപടി എഴുതിയ കടലാസ് , അത് തയ്യാറാക്കാൻ ഉദ്യോഗസ്ഥരുടെ ശമ്പളം തുടങ്ങി പ്രത്യക്ഷ ത്തിൽ നിസ്സാരം എന്ന് തോന്നുമെങ്കിലും ഫലത്തിൽ നഷ്ടം വരുന്ന മറ്റു കാര്യങ്ങൾ .  ഇത് വരെയായിട്ടും എന്റെ ചോദ്യങ്ങൾക്ക് മറുപടി വന്നില്ല; ഈ മൂന്ന് വകുപ്പുകളും വെവേറെ മറുപടി അയച്ചാൽ എന്റെ ഒരു അപേക്ഷയിൽ നിന്ന് മാത്രം ഖജനാവിനു നഷ്ടം 20 രൂപ (5 + (5x3)) ഇനി വകുപ്പ് മേധാവി ഉത്തരങ്ങൾ സമന്വയിപ്പിച്ചു അയച്ചാൽ നഷ്ടം 10 രൂപ. ഇത് പോലെ എത്രയെത്ര കാര്യങ്ങൾ ദിവസേന നടക്കുന്നു ?!


അഴിമതി സമൂഹത്തിന്റെ നാനാതുറകളിൽ നിലനില്ക്കുന്നുവെന്നതും പണം ഒരു പരിധിക്കപ്പുറവും നീതിന്യായവ്യവസ്ഥിതിയെ സ്വാധീനിക്കുന്ന ഘടകമാണെന്നുള്ളതും  മറന്നു കൊണ്ടു മതിലുകളോടു നാം നടത്തുന്ന ജല്പനം നിർത്താം .

2013, മേയ് 5, ഞായറാഴ്‌ച

കണ്ണടച്ച് ഇരുട്ടാക്കുന്നവർ


സമൂഹത്തിൽ പലയിടത്തും പലപ്പോഴായി കാണാൻ കഴിയുന്ന ഒരു കൂട്ടരാണിവർ . സ്വന്തമായി ഒരു വിശ്വാസം ഉണ്ടാക്കിയെടുക്കുകയും അത് ശരിയാണോ എന്നാത്മ പരിശോധന നടത്താൻ പോലും കൂട്ടാക്കാത്ത ഇവർ ലോക സമാധാനത്തെ പറ്റി ഘോരഘോരം പ്രസംഗിക്കുന്നു . 

വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ചിലർ ചെയ്യുന്ന തെറ്റുകൾക്ക് കുട പിടിക്കാൻ ഇക്കൂട്ടർ സദാ ജാഗരൂകർ ആയിരിക്കും .  തെറ്റുകൾ മനുഷ്യസഹജമാണ്  അത് കാണുമ്പോൾ അതിനെ തിരുത്തുന്നതിനു പകരം മറ്റുള്ളവരിലേക്ക് നോക്കി അവരിലുള്ള തെറ്റു ചൂണ്ടിക്കാട്ടുക വഴി ഒരു പുകമറ സൃഷ്ടിക്കാൻ ഇവർക്കാകുന്നു . അതിലൂടെ അവരുടെ വിശ്വാസങ്ങളെ ഉന്നതിയിൽ എത്തിക്കാമെന്ന അധീകരിച്ച വ്യമോഹത്താൽ അവർ പുളകം കൊള്ളുന്നു . 

നേർക്ക്‌ നേർ നിന്ന് യുദ്ധം ചെയ്യുന്ന ശത്രുവിനെ ഞാൻ ബഹുമാനിക്കുന്നു ; പക്ഷെ ഷണ്ടത്വം ബാധിച്ച ആപേക്ഷിക അന്ധ-ബധിര-മൂകന്മാർ നടത്തുന്ന കോമാളിത്തരം കാണുമ്പോൾ ചിരിയേക്കാൾ കൂടുതൽ വെറുപ്പാണ് തോന്നുന്നത് . ഇവരാണ് യഥാർഥ്യത്തിൽ രാജ്യദ്രോഹികൾ ഇവർക്കാണ് നാം ആദ്യം കൊലമരം ഒരുക്കേണ്ടത് . 
 
 ഉന്മൂലനസിദ്ധാന്തത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ കൂടി ഇത്തരക്കാരെ ഒറ്റപ്പെടുത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ് ; നല്ലൊരു നാളെക്കായി ഇവരെ നമ്മൾ ബഹിഷ്കരിക്കണം ; പിടിക്കുന്ന കൊടിയും വിശ്വസിക്കുന്ന  മതവും മാറ്റി നിർത്തി ഇത്തരം ഒളിപോരാളികളെ ഇല്ലാതാക്കുക തന്നെ വേണം ; കണ്‍വെട്ടത്തു മറഞ്ഞിരിക്കുന്ന ആപത്ത് നമ്മൾ ഇനിയും ക്ഷമിക്കേണ്ട കര്യമില്ല. 

ഒന്നു വിട്ടു പോയി - ഇത്തരക്കാരെ  എങ്ങനെ തിരിച്ചറിയും എന്നൊരു ചോദ്യത്തിനുത്തരം പറയാൻ കൂടെ ഞാൻ ബാധ്യസ്ഥൻ ആണ് ; ഇത് വായിച്ചപ്പോൾ നിങ്ങളുടെ നെഞ്ചിലെക്ക്  ഒരു സൂചി കയറുന്ന പോലെ തോന്നിയെങ്കിൽ സംശയിക്കേണ്ട നിങ്ങളെ എറിഞ്ഞു കൊല്ലുവാനുള്ള കല്ലുമായി ഒരു ജനത അണിയറയിൽ കാത്തു നിൽപ്പുണ്ട് 

2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

ശ്രീ പി രാജീവ്‌ എം പി വായിച്ചറിയാൻ ,


ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്ക് പരിഹാര മാർഗങ്ങൾ നിർദേശിച്ചു കൊണ്ട് ഇന്ന്  ദേശാഭിമാനിയിൽ  വന്ന ലേഖനം വായിച്ചു . അത് വായിച്ചപ്പോൾ തോന്നിയ ചില സംശയങ്ങൾ താഴെ ചേർക്കുന്നു ഉത്തരം ഉള്ളപ്പോൾ അറിയിക്കുക 
(ചോരതിളയ്ക്കുന്ന അണികൾ ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ചോദിച്ചു  ഉത്തരം നല്കിയാലും മതി)

ചോദ്യങ്ങൾ 

1. ലുലു മാലിന് സമീപം പുതിയ പാലം വരുന്നതിന്റെ സാമ്പത്തികബാധ്യത അവർ ഏറ്റെടുക്കണം എന്ന ആവശ്യം എന്തടിസ്ഥാനത്തിലാണ് ?
യുസഫലി എന്ന കോടീശ്വരനു ഇടപ്പള്ളി കവലയിൽ ഷോപ്പിംഗ്‌മാൾ പണിയാൻ സർക്കാർ അനുവാദം കൊടുത്തപ്പോൾ എന്താണ് മനസ്സിൽ കണ്ടത്? അയാളവിടെ നാല് സിഗരറ്റ് പാക്കെറ്റ് വെച്ച് പെട്ടിക്കട നടത്താൻ ആണ് പോകുന്നതെന്നോ? അറബ് രാജ്യങ്ങളിലെ ലുലു മാളിനെക്കുറിച്ച് സർക്കാർ ജീവനക്കാർക്ക് അറിവില്ല എന്നാണോ? ആ കെട്ടിടം പണിയുമ്പോൾ അതിന്റെ വലുപ്പവും പ്രതീക്ഷിക്കുന്ന ആളുകളുടെ എണ്ണവുമൊക്കെ ആ  പ്രൊജക്റ്റ്‌  റിപ്പോർട്ടിൽ ഉണ്ടാകും , വർഷങ്ങൾ കൊണ്ട് പണി തീർന്നതാണ് ആ കെട്ടിടം. ഇത്രനാൾ ഉറങ്ങിക്കിടന്ന സർക്കാർ ഉദ്യോഗസ്ഥരുടെ അലംഭാവമല്ലെ കാര്യങ്ങൾ ഇത്ര വഷളാക്കിയത്?

2.  MP ആവശ്യപ്പെട്ടു MLA ആവശ്യപ്പെട്ടു . ഇടക്യ്ക്ക് ഞാനും ആവശ്യപ്പെടാറുണ്ട് ; ഇത് തമ്മിൽ വ്യത്യാസമൊന്നും ഇല്ലാത്തതെന്തു ?!

ഒരു പ്രശ്നപരിഹാരം നിർദ്ദേശിക്കാൻ സാമാന്യബോധമുള്ള ആർക്കും പറ്റും . ഇടപ്പള്ളി കവലയിൽ പോയി നിന്നാൽ ഒരു സ്കൂൾകുട്ടി പോലും ബദൽ മാർഗങ്ങൾ നിർദ്ദേശിക്കും ; അതിനു നിന്ന് പ്രയോഗികമായത് തെരഞ്ഞെടുക്കാൻ ഒരു എഞ്ചിനീയറിംഗ് ബിരുദദാരിക്കു കഴിയും ; ഇതെല്ലം പൊതുജനം എന്ന വിഭാഗത്തിൽ പെടുന്നവരാണ്. 
 ജനങ്ങൾക്ക്‌ വേണ്ടി പ്രവർത്തിക്കാനാണ് ജനങ്ങൾ പ്രതിനിധികളെ തെരഞ്ഞെടുത്തു അയക്കുന്നത് നിങ്ങളും ഒരിടത്തിരുന്ന് ചോദ്യങ്ങൾ ചോദിക്കുക മാത്രം ചെയ്‌താൽ പിന്നെ സർക്കാർ ശമ്പളം പറ്റുന്ന നിങ്ങളും സാധാരണ പൗരനായ ഞാനും തമ്മിൽ എന്ത് വ്യത്യാസം?
ഇതെല്ലാം MPയായ താങ്കളുടെ പരിധിയിൽ വരുന്നവയല്ല എങ്കിൽ ഇവിടെ ഒരു MLA ഉണ്ട്; MLA യുമായി സംസാരിച്ചു വേണ്ടത് ചെയ്യാൻ എന്താണ് തടസ്സം?!
 
3. ഒരു ജനപ്രതിനിധിയുടെ അധികാരങ്ങൾ എന്തൊക്കെയാണ് ?

ജനങ്ങൾക്ക്‌ വേണ്ടി എന്ന ലേബലിൽ പാർട്ടിഭേദമന്യേ നേതാക്കൾ എല്ലാം ചെയ്യുന്നത് സമരം നടത്തലാണ്‌ ; അതിലും പൊതുഖജനാവിൽ നിന്നും നഷ്ടം സംഭവിക്കും. സത്യത്തിൽ ജനപ്രതിനിധികള്ക്ക് എന്തെങ്കിലും അധികാരം ഉണ്ടോ?!
ഉണ്ടെങ്കിൽ അത് നിങ്ങൾ പ്രയോഗിക്കാറുണ്ടോ? (MLA / MP ഫണ്ട്‌ വിനിയോഗം അല്ലാതെ ) .
 
ദിവസവും പത്രങ്ങളിൽ ഇത്തരം വാർത്തകളാണ് .  ഇതിനൊക്കെ ഉത്തരം നല്കാൻ കെല്പ്പുള്ള ആരുണ്ട്‌ ?!

2013, ഫെബ്രുവരി 23, ശനിയാഴ്‌ച

ഗുരുവായൂരപ്പന്റെ ഓരോ ലീലാവിലാസങ്ങളേയ്

തൊഴല്‍, പ്രസാദം, പപ്പടം, ആനക്കൊട്ടില്‍ , പായസം അങ്ങനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകാന്‍ പലര്‍ക്കും പല കാരണങ്ങളാണ്;  ഒരിക്കല്‍ എനിക്കും കിട്ടി ഒരു കാരണം. 

ലോകത്തിലെ ഏറ്റവും വലിയ "മാനേജ്‌മന്റ്‌ ഗുരു"  സാക്ഷാല്‍ ശ്രീകൃഷ്ണന്‍ ആണെന്ന് ഒരു MBA അദ്ധ്യാപകന്‍ ഒരു പരിപാടിക്കിടെ പറയുകയുണ്ടായി (ഹിന്ദു ദൈവം എന്ന രീതിയില്‍ അല്ല; ശ്രീകൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ പ്രവര്‍ത്തികള്‍ നോക്കി). അങ്ങനെയുള്ള ഗുരുവായൂരപ്പനെന്ന വലിയ കള്ളനും ഞാനെന്ന ചെറിയ കള്ളനും ചേര്‍ന്ന് നടത്തിയ ഒരു വ്യവഹാരത്തിന്റെ റിപ്പോര്‍ട്ട്‌

പണ്ട് പണ്ട് , വളരെ പണ്ട് , ഞാന്‍ ഇപ്രകാരം ചിന്തിച്ചു

"ഈ വീട്ടുകാര്‍ ഉറപ്പിക്കുന്ന കല്യാണത്തിലൊന്നും ഒരു ത്രില്ലില്ല , പിന്നെ വല്ലവളുമാരെയും പ്രേമിച്ചു കെട്ടാന്‍ പറ്റിയില്ലെങ്കില്‍ അതിന്റെ പ്രശ്നങ്ങള്‍ വേറെ - അപ്പൊ നമ്മുടെ തലയില്‍ വരച്ച ആ സംഭവത്തിനെ ഇച്ചിരി നേരത്തെ ഇങ്ങു കിട്ടുവാണെങ്കില്‍ കുറേ നാള്‍ പ്രേമിച്ചു സമയമാവുമ്പോള്‍ അങ്ങ് കെട്ടി സന്തോഷമായി കഴിയാലോ "

ആലോചിച്ചപ്പോള്‍ പരിപാടി കൊള്ളാം ..

ഇനിയിപ്പോ അങ്ങനെ ഒരാളെ എങ്ങനെ കണ്ടു പിടിക്കും ? ലോകത്തില്‍ എവിടെയോ ജീവിക്കുന്ന ആ പെണ്ണിനെ എങ്ങനെ തിരിച്ചറിയും?
അപ്പോഴാണ്‌ പണ്ടൊരു സാറു പറഞ്ഞ കാര്യം ഓര്‍മ വന്നത് . അങ്ങനെ പ്രശ്നം മൂപ്പര്‍ക്കങ്ങു വിട്ടു കൊടുക്കാന്‍ തീരുമാനം ആയി , അതായതു ഗുരുവായൂരപ്പനു. വലിയ തിരക്കാണെങ്കിലും ആശ്രിതവത്സലന്‍ ആണ്,നടപടി ഉണ്ടാകാതിരിക്കില്ല.

ആ വിശ്വാസത്തില്‍ അടുത്ത ഗുരുവായൂര്‍ യാത്രയ്ക്ക് മുന്‍പ് രണ്ടും കല്‍പ്പിച്ചു ആ നിവേദനം അങ്ങ് വെച്ചു .

"ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണിനെ അവിടെ വെച്ച് തന്നെ എനിക്ക് കാണിച്ചു തരണം. ബാക്കി കാര്യം ഞാനേറ്റു "
മൂപ്പരു സമ്മതിച്ചെന്നു തോന്നി.

അങ്ങനെ ഒരുപാട് പ്രതീക്ഷകളുമായി അടുത്ത തവണ ഗുരുവായൂര്‍ പോയി ... ആരോ ചന്തയ്ക്കു പോയ പോലെ ആയീന്നു പറഞ്ഞാല്‍ മതീല്ലോ !!!

ഒന്നല്ല മൂന്ന് തവണ പറ്റിച്ചു ... അപ്പൊ മനസിലായി ഈ വല്യ കള്ളന്മാരുമായുള്ള ഇടപാടോന്നും ശരിയാവില്ല എന്ന്.
പിന്നെ ആലോചിച്ചു .. അവിടെ ഒരുപാട് പെണ്‍പിള്ളേരുണ്ടായിരുന്നല്ലോ , അതിലേതെങ്കിലും ആണെങ്കിലോ ?! അവരെയൊക്കെ ഞാന്‍ കണ്ടതുമാണ് .. എനിക്ക് മനസിലാവത്തതാണെങ്കിലോ? പാവം വെറുതെ കുറ്റം പറഞ്ഞു.

അടുത്ത തവണയ്ക്ക് മുന്‍പ് പ്രാര്‍ത്ഥന ഒന്ന് പരിഷ്ക്കരിച്ചു , ഇനി അബദ്ധം പറ്റരുതല്ലോ.. മൂന്ന് തവണത്തെ യാത്രയാ  പാഴായത്.

"ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണിനെ അവിടെ വെച്ച് തന്നെ എനിക്ക് കാണിച്ചു തരണം, എന്നു വെച്ചാല്‍ എനിക്ക് ആളെ ചൂണ്ടിക്കാണിച്ചു  തരണം. ബാക്കി കാര്യം ഞാനേറ്റു
ഹാ .. അതിപ്പോ എങ്ങനാ എന്നാണെങ്കില്‍ , ഞാനൊരു വഴി പറയാം . ആ കുട്ടി എന്നോട് എന്തെങ്കിലും വന്നു സംസാരിക്കണം , സമയം ചോദിക്കുക്കയോ , വഴി മാറാന്‍ പറയുകയോ , വഴി ചോദിക്കുകയോ , പ്രസാദം കൊടുക്കുന്ന സ്ഥല വിവരം അന്വേഷിക്കുകയോ അങ്ങനെ എന്തെങ്കിലും ചോദിച്ചേ പറ്റു
 "

അതും മൂപ്പരു സമ്മതിച്ച പോലെ തോന്നി. എന്റെ ബുദ്ധിയില്‍ എനിക്ക് തന്നെ ഒരഭിമാനമോക്കെ തോന്നി തുടങ്ങി. ഒരൊറ്റ പഴുതില്ലാതെയല്ലേ പ്രാര്‍ത്ഥിച്ചതു.

അങ്ങനെ വീണ്ടും ഒരു കൊട്ട പ്രതീക്ഷകളുമായി ഞാന്‍ പോയി...
ഫലം തഥൈവ , ഒന്നല്ല രണ്ടു വട്ടം.. നന്ദനത്തിലെ ബാലാമണിയെ പോലെ ഞാനും കുറെ കുറ്റം പറഞ്ഞു .. തലയൊക്കെ തണുത്തപ്പോള്‍ ഇരുന്നാലോചിച്ചു ; ഇനിയിപ്പോ അങ്ങനെ ഒരാളില്ലെങ്കിലോ .. പാവം ഞാന്‍ ചീത്ത വിളിച്ചിട്ട് വല്യ കാര്യവുമുണ്ടോ? മൂപ്പരെ കൊണ്ട് കൂട്ട്യാ കൂടില്ലെങ്കില്‍ പിന്നെ ...

ആ പ്രാര്‍ത്ഥന അങ്ങ് പിന്‍വലിക്കാന്‍ വേറൊരു ഹര്‍ജി അങ്ങ് സമര്‍പ്പിച്ചു.. ഇത്തരം പ്രാര്‍ത്ഥനകള്‍ സ്വീകരിക്കാന്‍ വല്യ താമസം ഉണ്ടാകേണ്ട കാര്യമില്ല...ഇതിനു വേറൊരു കാരണവും കൂടെ ഉണ്ടായിരുന്നു; അതിനിടെ മറ്റൊരിടത്ത് വെച്ച് കണ്ടു മുട്ടിയ വേറെ ഒരു പെണ്‍കുട്ടിയോട് ചെറിയൊരു ... അയ്യേ ..എനിക്ക് നാണമാ .. ഞാന്‍ പറയൂലാ..

കുറെ നാളുകള്‍ക്കു ശേഷം വീണ്ടും ഒന്ന് ഗുരുവായൂര്‍ക്ക് പോയി ..തോഴുതൊക്കെ കഴിഞ്ഞു പ്രസാദം വാങ്ങാന്‍ നില്‍ക്കുമ്പോള്‍ പുറകീന്നൊരു വിളി , ചേട്ടാ..KP ചേട്ടാ... തോളത്തൊരു തോണ്ടല്‍ ..
അതെ സംഭവം എന്നെ തന്നെ .. പണ്ട് തന്നെ അപ്ലിക്കേഷന്‍ ഇപ്പോഴാണോ പരിഗണിക്കുന്നത്? നല്ല വല്ല കമ്പ്യൂട്ടറും വാങ്ങി വെച്ചൂടെ .. ഇത്ര താമസം പാടില്ല...

പക്ഷേ .. എന്നെ പേര് വിളിക്കണമെങ്കില്‍ അറിയാവുന്ന ആരെങ്കിലും ആവണ്ടേ .. ദൈവമേ... പണി പാളിയോ ?! ഇത് വരെ അങ്ങനെ ഒരിഷ്ടം ആരോടും തോന്നിയിട്ടില്ല  , പ്രത്യേകിച്ച് എന്നെ ചേട്ടാന്നു വിളിക്കുന്ന ഒരാളോട് ...ഇനി വിധി അങ്ങനെ ആണെങ്കില്‍... വരുന്നത് വരട്ടെ എന്ന് വെച്ച് തിരിഞ്ഞൊന്നു നോക്കി...

ഇവളോ .. ഏയ് ഇത് ശരിയാവൂലാ ...ഒട്ടും ശരിയാവൂലാ ..

കോളേജില്‍ എന്റെ ജൂനിയര്‍ .. നേരത്തെ പറഞ്ഞ ആ കുട്ടിയുടെ ... ഹാ മറന്നോ .. നമ്മടെ ആ കുട്ടിയില്ലേ ..ലത് തന്നെ .. അവളുടെ നാട്ടുകാരിയാ .. അവള്‍ക്കിവളെയും ഇവള്‍ക്കവളെയും എനിക്കിവരെയും നന്നായി അറിയാം.. ദൈവമേ പണി തരുമ്പോ ഇങ്ങനെ തന്നെ തരണം.. പറ്റില്ലെങ്കില്‍ അത് പറഞ്ഞാ പോരായിരുന്നോ .. ഇങ്ങനെ പരീക്ഷിക്കണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?! അമ്മുമ്മയേയും കൊണ്ട് വന്നതാത്രേ ..വീട്ടില്‍ വേറെ ആരും ഇല്ലായിരുന്നോ ഈ അമ്മുമ്മയെ കൊണ്ട് വരാന്‍ .. അതും കാറ്റടിച്ചാല്‍ പറന്നു പോകുന്ന ഇവളാണ് വേറെ ഒരാള്‍ക്ക് കൂട്ട് വന്നത്...

എന്തായാലും അങ്ങനെ ഒന്നും സംഭവിക്കില്ല എന്നറിയാമെങ്കിലും .. ലോലമായ മനസ്സല്ലേ (എന്റെ!)..നാളെ എങ്ങാനും കൈ വിട്ടു പോയാലോ ?! അത് കൊണ്ട്  ഒരു മുന്‍കരുതല്‍ എന്ന നിലയക്ക്‌ ലവളോടും ലിവളോടും കാര്യം പറഞ്ഞു...

അവള്‍ മാത്രമല്ല - അവളുടെ കൂട്ടുകാര്‍ , ഒരു വലിയ പട എന്റെയും കൂട്ടുകാര്‍ ആയിരുന്നു ..സംഭവം അറിഞ്ഞു എനിക്ക് ഗംഭീരമായ വരവെല്‍പ്പായിരുന്നു (കോളേജ്  അല്ലെ , നിങ്ങള്ക്ക് ഊഹിക്കാമല്ലോ) .. അങ്ങനെ ചിരിച്ചു കളിച്ചു ആ സംഭവം അന്ന് തിങ്കളാഴ്ച ഞാനങ്ങു എഴുതി തള്ളി ...ഞാന്‍ മാത്രമല്ല എല്ലാവരും .. അങ്ങനെയാണ് ഞാന്‍ വിശ്വസിച്ചിരുന്നത് ..

പക്ഷെ ..

കാര്യങ്ങള്‍ അവിടെ നിന്നില്ല എന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്‌ ..

ഈ പറഞ്ഞ കുട്ടിയുടെ കൂട്ടുകാരി എന്നെ അന്വേഷിച്ചു വന്നു...ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു..

ദൈവമേ പ്രശ്നം ആയോ?!

"അവളിന്ന് ക്ലാസ്സില്‍ വന്നിട്ടില്ല , വീട്ടിലും ഇല്ല "

" പിന്നെവിടെപ്പോയി " എനിക്ക് ടെന്‍ഷന്‍ ആയി..

"ഗുരുവായൂര്‍ക്ക് പോയി.. അതും ഒറ്റയ്ക്ക്" അവള്‍ ചിരിച്ചു...

"എന്ത്? എങ്ങോട്ട് പോയെന്നു ? ഗുരുവയൂര്‍ക്കോ? എന്തിനു?" മനസ്സില്‍ ചോദ്യങ്ങളുടെ പെരുമഴ പെയ്തു

"ചേട്ടന്‍ പ്രാര്‍ത്ഥന ക്യാന്‍സല്‍ ചെയ്തത് ശരിക്കും ദൈവം സീരിയസ് ആയി എടുത്തോ എന്നറിയില്ലെല്ലോ , അത് കൊണ്ട് അത് ശരിക്കും ക്യാന്‍സല്‍ ചെയ്യണം എന്ന് പ്രാര്‍ത്ഥിക്കാന്‍ പോയതാ ..."

ഡിം .. തലയില്‍ എന്തോ വന്നു വീണു .

" അയ്യേ, ഇതൊക്കെ അവള്‍ സീരിയസ് ആയി എടുത്തോ ?!  " അങ്ങനെ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു വന്നവളെ പറഞ്ഞയച്ചു ...

തിരിച്ചു റൂമില്‍ വന്നിരുന്നു ആലോചിച്ചു .. എന്താ കുട്ടികളിങ്ങനെ . ഒരു തമാശക്ക് പറഞ്ഞതല്ലേ?!
കണ്ണാടി എടുത്തു നോക്കി ; അല്ലാ , അവളെ കുറ്റം പറയാന്‍ പറ്റില്ല. ജീവിതം കോഞ്ഞാട്ട ആവണ കേസാണേ .. പ്രാര്‍ത്ഥിച്ചില്ലെങ്കിലെ അത്ഭുതം ഉള്ളൂ..

അങ്ങനെ പ്രാര്‍ത്ഥന നിര്‍ത്തി.. ഇനി കാര്യങ്ങള്‍ വരും പോലെ വരട്ടെ എന്നായി...

അടിക്കുറിപ്പ് :
ലവളും ലിവളും ഇപ്പോള്‍ ഭര്‍ത്താക്കന്മാരോടൊന്നിച്ചു സുഖമായി ജീവിക്കുന്നു.


2013, ഫെബ്രുവരി 13, ബുധനാഴ്‌ച

കുര്യന്റെ രാജിയും നീതിനിഷേധവും



കുര്യന്‍ ഇപ്പൊ രാജി വെക്കേണ്ട കാര്യമില്ല . ങേ? അതെ അത് തന്നെ, വേണ്ടാന്ന് .

നാല്പതു പേര്‍ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് പതിനേഴു വര്‍ഷമായി കിട്ടാത്ത നീതി , ഇപ്പൊ വേണമെങ്കില്‍, അതിനു  കുര്യന്റെ രാജി മാത്രമാണ് പോംവഴിയെങ്കില്‍ അങ്ങനെ ഒരു നീതി ആ പെണ്‍കുട്ടിക്ക് വേണ്ട.

പെണ്‍കുട്ടിയുടെയും കുര്യന്റെയും സ്വഭാവം എന്തോ ആയിക്കോട്ടേ; രാജി വെക്കാതെ കുര്യനെതിരെ കേസ് മുന്നോട്ടു കൊണ്ട് പോകാന്‍ പറ്റില്ല എന്നും കുര്യന്‍ ഔദ്യോഗികപദവി ഉപയോഗിച്ച് കേസ് അന്വേഷണം അട്ടിമറിക്കും എന്ന് വിശ്വസിക്കുന്നവരോട് ചിലത് ചോദിക്കട്ടെ?

ആറു തവണ ലോകസഭയിലേക്കും മൂന്ന് തവണ രാജ്യസഭയിലേക്കും പ്രവേശനം കിട്ടിയ പി ജെ കുര്യന്‍ , ഊര്‍ജ-വ്യവസായ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി കൂടെ ആയിരുന്നു. അങ്ങനെ ഉള്ള ഒരാള്‍ക്ക് തന്റെ പേരിലുള്ള ഒരു കേസ് തേച്ചുമാച്ചു കളയാന്‍ സാധിക്കില്ല എന്നാണോ നിങ്ങളുടെ വിശ്വാസം ? ഇന്നലെ മഴയില്‍ കുരുത്ത ഏതു പുത്തന്‍പണക്കാരനും സാധിക്കുമത് , അധികാരത്തിന്റെ കൂടെ ആവശ്യമില്ല.

കുര്യന്‍ ഉള്‍പ്പെടെ നാല്‍പ്പതു പേരുടെ ഭാവി ചോദ്യചിഹ്നമാക്കി കൊണ്ട് 17 വര്‍ഷം ഒരു സാധാരണ പെണ്‍കുട്ടി സമൂഹത്തില്‍ ജീവിക്കുന്നു , ഉന്മൂലനസിദ്ധാന്തത്തിനു വേരോട്ടമുള്ള കേരളത്തില്‍ അവളെങ്ങനെ സുരക്ഷിതയായി ജീവിക്കുന്നു? (സംശയം ഉള്ളവര്‍ ഒരു MLA , MP ക്ക് അല്ലെങ്കില്‍ ഒരു പണക്കാരന് പണി കൊടുത്തു നോക്ക് , ശേഷം നടക്കുന്ന കാര്യങ്ങള്‍ നേരിട്ട് അനുഭവിച്ചു മനസിലാക്കൂ )

ഇനി ആ പെണ്‍കുട്ടിക്ക് നീതി വേണമെങ്കില്‍ എന്ത് കൊണ്ട് മറ്റു 39 പേരെ ശിക്ഷിക്കുന്നില്ല ?! അത് കഴിഞ്ഞു കുര്യന്റെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുന്നതില്‍ അത്ഭുതമൊന്നുമില്ല. സാധാരണക്കാരായ 39 പേരെ ശിക്ഷിക്കാന്‍ കോടതിക്ക് ധൈര്യമില്ലേ? ഒരു കുര്യനെ അങ്ങ് കഴുവേറ്റിയാല്‍ മാത്രമേ കുട്ടിക്ക് നീതി കിട്ടൂ?

ഇനി കുര്യന്‍ നിരപരാധി ആണെങ്കില്‍ അയാളുടെ കുടുംബത്തിനു ഉണ്ടാകുന്ന നഷ്ടം നിങ്ങളെങ്ങനെ തിരുത്തും? അഞ്ചുരൂപാ കവറില്‍ ഒരു മാപ്പ് എഴുതി അയക്കാനുള്ള മനസ്ഥിതി നിങ്ങള്‍ക്കുണ്ടോ?

ഒരു ആരോപണത്തിന്റെ മുനയില്‍ ചീന്തി പോകാനുള്ളതല്ല ജനപ്രതിനിധികളുടെ ഭാവി ; അധികാരത്തിന്റെ തിളക്കത്തില്‍ കോടതിക്കും പോലീസിനും കണ്ണുമഞ്ഞളിക്കാനും പാടില്ല. അധികാരത്തിന്റെ മത്ത് തലയ്ക്കു പിടിച്ചു കുതികാല്‍ വെട്ടാന്‍ നടക്കുന്ന രാഷ്ട്രീയഹിജടകള്‍ക്ക് ജനം ചൂട്ടുപിടിക്കേണ്ട ആവശ്യവുമില്ല.

ഇതൊരു കുര്യന്റെ മാത്രം കാര്യമല്ല.